ജിന്നുകളുടെ ഉസ്താദ്
ബാവക്കുട്ടിയെപ്പറ്റി പറയുമ്പോള്‍ ബാലമാസികകളില്‍ കാണുന്ന ദേശാടനപക്ഷികളുടെ രേഖാചിത്രങ്ങളാണ് ഓർമ്മ വരിക. ഉയരം കുറഞ്ഞ് , മെലിഞ്ഞു നെഞ്ചുന്തിയ ശരീരപ്രകൃതി കൊണ്ടും , കൈകള്‍ വിടര്‍ത്തി എന്നാല്‍ വലുതായി വീശാതെയുള്ള നടത്തത്തിന്‍റെ പ്രത്യേകത കൊണ്ടും തോന്നുന്ന വെറും സാദൃശ്യം മാത്രമായിരുന്നില്ല അത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ബാവക്കുട്ടി ഒരു ദേശാടനക്കിളി തന്നെയായിരുന്നു. തോളിലൊരു എയർബാഗുമായി ഹോസ്റ്റൽ വരാന്തയിലെവിടെയെങ്കിലും പെട്ടെന്നൊരു ദിവസം ബാവക്കുട്ടി പ്രത്യക്ഷപ്പെടുമ്പോഴാണ് പരീക്ഷാസീസണ്‍ അടുത്തെത്തിക്കഴിഞ്ഞു എന്ന സത്യം ഞങ്ങൾ മനസ്സിലാക്കുന്നത്. ഓരോ സെമെസ്റ്റര്‍ അവസാനിക്കുമ്പോഴും അത്ര കണിശമായ കൃത്യതയോടെയായിരുന്നു ബാവക്കുട്ടിയുടെ വരവ്. സത്യത്തില്‍ ബാവക്കുട്ടി ഞങ്ങളെക്കാള്‍ എത്ര കൊല്ലം സീനിയറാണെന്നോ , ബാക്ക് പേപ്പറുകള്‍ എത്രയുണ്ടെന്നോ ആരും അന്വേഷിച്ചില്ല. സുഹൃത്തെന്നു പറയാന്‍ പ്രത്യേകിച്ചാരെങ്കിലും ചങ്ങാതിക്ക് ആ ഹോസ്റ്റലിലുണ്ടായിരുന്നുമില്ല. എങ്കിലും ബാവക്കുട്ടിക്ക് ഒരിടമില്ലാത്ത മുറികള്‍ അവിടെ കുറവായിരുന്നു. കുട്ടികളുടെതിനേക്കാൾ ന...