13 Apr 2015

ഓര്‍മ്മകള്‍ക്ക് എന്തു സുഗന്ധം!

“നോക്കൂ...ആരും ഭയപ്പെടേണ്ടതില്ല.”

ഒരു ചെറിയ മെഗാഫോണിലൂടെ, വാക്കുകള്‍ ഓരോന്നോരോന്നായി  പെറുക്കി വെച്ചാണ് അയാള്‍ സംസാരിച്ചത്. ഓരോ വരിയും കല്ലില്‍ കൊത്തിയെടുത്ത പോലെ മനസ്സില്‍ പതിയുന്ന രീതിയില്‍. എങ്കിലും അവിടെ കൂടിനിന്നവര്‍ക്കെല്ലാം തോന്നിയത് ഇതുവരെ കേട്ടിട്ടില്ലാത്ത മറ്റേതോ ഭാഷ കേള്‍ക്കുന്നതുപോലെയാണ്. ഞങ്ങളെ കണ്ടാല്‍ പശ്ചിമേഷ്യയിലെ  എണ്ണപ്പാടങ്ങളിലോ ഉത്തരാഫ്രിക്കയിലെ ഖനികളിലോ കണ്ടുമുട്ടാവുന്ന അശരണരായ തൊഴിലാളികളെ പോലെ തോന്നിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍, ജനിച്ചു വളര്‍ന്ന നാട്ടില്‍ പുതുപ്പണത്തിന്റെ അഹന്തയോടെ ഉയര്‍ന്ന കൊച്ചു സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനു വന്നവരായിരുന്നു ഞങ്ങള്‍.

“അല്ലെങ്കില്‍ എന്തിനു ഭയപ്പെടണം? നാമിവിടെ വളരെ വളരെ എളുപ്പമായ ഒരു കളി കളിക്കാന്‍ പോവുന്നു. അത്രയേ ഉള്ളൂ. ഒന്നോര്‍ത്താല്‍ ഇതൊരു കളി പോലുമല്ല.ഒറ്റച്ചോദ്യം മാത്രമുള്ള ഒരു ക്വിസ്...! സത്യവിശ്വസികള്‍ക്കാണെങ്കില്‍ വെറുമൊരു മെമ്മറിടെസ്റ്റ്‌...!”

അങ്ങാടിമരുന്നുവില്പനക്കാരന്റെ ശരീരഭാഷയോടെയും, കൂട്ടിക്കൊടുപ്പുകാരന്റെ വഷളന്‍ചിരിയോടെയും ഒരു കാഷ് കൌണ്ടറിന് മേലെ കയറിനിന്നാണ് അയാള്‍ സംസാരിച്ചുതുടങ്ങിയത്. ചത്തുമലച്ച പാമ്പുകളെ പോലെ ഏതാനും ക്യൂകള്‍ അനക്കമറ്റു കിടന്നു. അതിനു പിന്നില്‍ ചെറിയ വരികളായും കൂട്ടങ്ങളായും ഞങ്ങള്‍. ഹൃദയമിടിപ്പ്‌ പിടിച്ചുനിര്‍ത്തുന്ന നിശ്ശബ്ദത.

“കളി വളരെ ലളിതമാണ്... അതിനി വൈകിപ്പിക്കേണ്ടതില്ല. ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കുന്നു. ഉത്തരം അറിയാവുന്നവര്‍ക്ക് പുറകുവശത്തെ ഡെലിവറി ഡോറിലൂടെ ശബ്ദമുണ്ടാക്കാതെ പുറത്തു പോവാം. മെമ്മറി ടെസ്റ്റ്‌ നടക്കുന്നത് കെട്ടിടത്തിന് പുറത്താണ്. ഉത്തരം അറിയാത്തവരുടെ വിധി ഈ കെട്ടിടത്തിനകത്തു വെച്ച് നടപ്പിലാക്കപ്പെടുന്നു. ഒന്നോര്‍ത്താല്‍ ആ വിധി എന്നേ എഴുതപ്പെട്ടതാണ്!”

വിധി നടപ്പിലാക്കാന്‍ വന്നവര്‍ പത്തുപേര്‍ ഉണ്ടായിരുന്നിരിക്കണം. ഞങ്ങളോ? മുന്നൂറ്...? അഞ്ഞൂറ്...? ആയിരം? എത്രയെങ്കിലുമാവട്ടെ. ഞങ്ങള്‍ പരസ്പരംഅറിയാത്തവരാണല്ലോ! എന്‍ജിനിയര്‍മാരും, അധ്യാപകരും, കൂലിപ്പണിക്കാരും, യാത്രികരും,ധനികരും, ദരിദ്രരും, മുതിര്‍ന്നവരും, കൗമാരക്കാരും, സ്ത്രീകളും, പുരുഷന്‍മാരും,ബാച്ചിലേര്‍സും, ഫാമിലീസുമൊക്കെയായ ഞങ്ങള്‍ ഓരോരുത്തരും ഒറ്റ മനുഷ്യനായി ഒറ്റച്ചോദ്യം ചെവിയോര്‍ത്തു നിന്നു. അമ്മമാര്‍ മക്കളെ ചേര്‍ത്തുപിടിച്ചു.

“ചോദ്യം വളരെ വളരെ ലളിതമാണ്. പ്രവാചകതിരുമേനിയുടെ മാതാവിന്റെ പേര് അറിയുന്നവര്‍ക്ക് പുറകുവശത്തെ ഡെലിവറി ഡോറിലൂടെ പുറത്തേയ്ക്ക് പോവാം”

ഹാവൂ...! അടക്കിപ്പിടിച്ചിരുന്ന ഒരു ശ്വാസം പെട്ടെന്ന് പുറത്തേക്ക് വന്നു.വഹാബിന്റെ മകള്‍ ആമിന. ആമിനാബീവി എന്നായിരുന്നു പ്രവാചകന്റെ ഉമ്മയുടെ പേര്. ആമിനാ ബിന്‍ത് വഹാബ്.

ഓര്‍മ്മകളുടെ പെരുമഴ. മദ്രസാക്കാലം... നബിചരിതം... മക്കാനഗരം... ഖുറൈശികള്‍... അമീര്‍ ഉസ്താദിന്റെ ശബ്ദത്തിന് അല്പം സ്ത്രൈണസ്വഭാവമുണ്ടായിരുന്നു. ഒരുചരിത്രകാരന്റെ ആധികാരികതയും. “ഖുറൈശി ഗോത്രത്തിലെ ബനൂ സൂറാ കുടുംബത്തിലാണ് നബിതിരുമേനിയുടെ ഉമ്മ ആമിനാബീവി ജനിച്ചത്‌. ബനൂ സൂറാ വിഭാഗക്കാര്‍ ഇബ്രാഹിം നബിയുടെ പിന്തുടര്‍ച്ചക്കാരായിരുന്നു. വിശുദ്ധ കഅബാ ദേവാലയത്തിന്റെ നടത്തിപ്പുകാര്‍...”

“ചോദ്യത്തിനു ഉത്തരം അറിയാവുന്നവര്‍ നിശബ്ദരായി പുറകുവശത്തെ ഡോറിലൂടെ പുറത്തേക്ക് പോവുക”

ഉത്തരമറിയാവുന്നവര്‍ തിടുക്കത്തില്‍ അവര്‍ പോലുമറിയാതെ ഒരു നിരയുണ്ടാക്കി അച്ചടക്കത്തോടെ പുറത്തേക്ക് നടക്കുമ്പോള്‍, മറ്റുള്ളവരെ  താറാക്കൂട്ടത്തെയെന്ന പോലെ തോക്കുധാരികള്‍ തടുത്തുകൂട്ടി. ഒരു പ്രതിഷേധമോ നിലവിളിയോ ഉണ്ടായില്ല. മയക്കുമരുന്ന്കുത്തിവെക്കപ്പെട്ടവരെ പോലെ അവര്‍ തല കുമ്പിട്ടുനിന്നു. ജീവനോടെ തീ കൊളുത്തപ്പെടുകയും,  കഴുത്തറുക്കപ്പെടുകയുംചെയ്യുന്നവരുടെ  വീഡിയോകള്‍ കണ്ടിട്ടില്ലേ? അതുപോലെ.

അമീര്‍ ഉസ്താദ് പറയും: നബി തിരുമേനിയുടെ ഉപ്പ അബ്ദുള്ള മക്കയിലെ ഏറ്റവും സുന്ദരനായ പുരുഷനായിരുന്നു. നബിതിരുമേനിയെ ഉമ്മ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന് സിറിയയില്‍ കച്ചവടത്തിനു പോവേണ്ടി വന്നു. മടക്കയാത്രയില്‍ അദ്ദേഹം മരണപ്പെടുകയും ചെയ്തു.അബ്ദുള്ളയുടെ വിയോഗവാര്‍ത്തയറിഞ്ഞു രോഗിണിയായ നബിയുടെ ഉമ്മ പിന്നീട് ഒരിക്കലും പഴയനിലയിലേക്ക് തിരിച്ചുവന്നില്ല. ഭര്‍തൃമതിയായ ആ സ്ത്രീയുടെ പേര്...

“പുറത്തുകടന്നവര്‍ ആരും പരസ്പരം സഹായിക്കാന്‍ ശ്രമിക്കരുത്. വഞ്ചകരെ വെച്ചുപൊറുപ്പിക്കാനാവില്ല. ഓരോരുത്തരായി ഇമാമിന്റെ അടുത്തു ചെന്ന് ആ പേര് വെളിപ്പെടുത്തുക. ”

ഭാഗ്യവാന്മാരുടെ നിര പതുക്കെ പുറത്തേക്ക്...

മനസ്സില്‍ ഉരുവിട്ടു: നബി തിരുമേനിയുടെ ഉമ്മയുടെ പേര് ആമിനാ ബിന്‍ത് വഹാബ്!!
ആമിനാ ബിന്‍ത് വഹാബ്?

അതോ, ആമിനാ ബിന്‍ത് വലീദോ?
വലീദ്...വലീദ്....വഹാബ്....വാഹിദ്...

ആമിനാ....ആമിനാ....
അതോ സുമയ്യ എന്നാണോ?

യാ അല്ലാഹ്!!